അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ വൈറ്റ് ഹൗസിന് മുന്നിൽ വൻ ഫലസ്തീൻ അനുകൂല പ്രതിഷേധം. ഇറാനുമായുള്ള സംഘർഷവും പ്രാദേശിക സുരക്ഷാ വിഷയങ്ങളും ചർച്ച ചെയ്യുന്നതിനിടെ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് വൈറ്റ് ഹൗസിന് പുറത്ത് ഒത്തുകൂടിയത്.
ഫലസ്തീൻ പതാകകൾ വീശിയും ഇസ്രായേലിനെതിരായ മുദ്രാവാക്യങ്ങൾ മുഴക്കിയുമായിരുന്നു പ്രതിഷേധം. ഇസ്രായേലിനുള്ള അമേരിക്കയുടെ സൈനിക സഹായവും ആയുധ വിതരണവും അവസാനിപ്പിക്കണമെന്നും, “നെതന്യാഹു യുദ്ധക്കുറ്റവാളിയാണ്”, “അദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യണം” എന്നീ ആവശ്യങ്ങൾ ഉയർത്തിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ രംഗത്തെത്തിയത്. നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ICC) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് അമേരിക്ക നടപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഗസ്സയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ ജനങ്ങൾക്കിടയിലും നെതന്യാഹുവിനെതിരായ അതൃപ്തി വർധിച്ചുവരുന്നതായാണ് പുതിയ സർവേകൾ സൂചിപ്പിക്കുന്നത്. ഇക്കണോമിസ്റ്റ്–യൂഗോവ് സർവേ പ്രകാരം 49 ശതമാനം അമേരിക്കക്കാരും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ, 47 ശതമാനം പേർ അദ്ദേഹം യുദ്ധക്കുറ്റങ്ങൾ ചെയ്തതായി വിശ്വസിക്കുന്നതായും 43 ശതമാനം പേർ ഇസ്രായേൽ ഫലസ്തീനികൾക്കെതിരെ വംശഹത്യ നടത്തുകയാണെന്നും കരുതുന്നതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ട്രംപ്–നെതന്യാഹു ബന്ധത്തിൽ വിള്ളൽ പ്രകടമായതായും റിപ്പോർട്ടുകളുണ്ട്. കൂടിക്കാഴ്ചയ്ക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ ഇറാനുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയതിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ട്രംപ് വീണ്ടും അധികാരത്തിലെത്തിയ ശേഷമുള്ള നെതന്യാഹുവിന്റെ ഏഴാമത്തെ അമേരിക്കൻ സന്ദർശനമാണിത്.
മാധ്യമങ്ങൾക്ക് പ്രവേശനമില്ലാതെയായിരുന്നു വൈറ്റ് ഹൗസിലെ കൂടിക്കാഴ്ച. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. കൂടിക്കാഴ്ച മികച്ചതായിരുന്നുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചപ്പോൾ, “ഇത് ഏറ്റവും മികച്ച ചർച്ചകളിലൊന്നായിരുന്നു” എന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. ട്രംപ് ഇതുവരെ കൂടിക്കാഴ്ചയെക്കുറിച്ച് വിശദമായ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

