ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നേരിട്ട് പിടിച്ചെടുക്കുന്നതിനുള്ള അപകടസാധ്യതയേറിയ സൈനിക പദ്ധതിയുമായി അമേരിക്കൻ പ്രതിരോധ മന്ത്രാലയം മുന്നോട്ടുപോകുന്നതായി റിപ്പോർട്ടുകൾ.
ഇറാന്റെ ആണവ ശേഷിയെ പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം ആസൂത്രണം ചെയ്യുന്നതെന്ന് പ്രതിരോധ വിദഗ്‌ധർ വിലയിരുത്തുന്നു. എന്നാൽ ലോകം ഇതുവരെ കണ്ടിട്ടില്ലാത്തത്ര സങ്കീർണ്ണമായ സൈനിക ഓപ്പറേഷനായിരിക്കും ഇതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഇറാന്റെ യുറേനിയം ശേഖരം നിലവിൽ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുക എന്നതാണ് അമേരിക്കയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. നതാൻസ് (Natanz), ഫോർഡോ (Fordow) എന്നിവ പ്രധാന കേന്ദ്രങ്ങളായി പരിഗണിക്കപ്പെടുമ്പോഴും, കഴിഞ്ഞ വർഷത്തെ യുദ്ധത്തിന് മുമ്പ് ഈ ശേഖരം ഇസ്ഫഹാൻ (Isfahan) നിലയത്തിലേക്ക് മാറ്റിയതായി രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ യുദ്ധത്തിൽ ഇസ്ഫഹാൻ ആണവ നിലയത്തിലെ മൂന്ന് പ്രധാന പ്രവേശന കവാടങ്ങൾ തകർന്നിരുന്നു. പിന്നീട് ഇവ മണ്ണും അവശിഷ്ടങ്ങളും ഉപയോഗിച്ച് ഇറാൻ അടച്ചതായാണ് വിവരം. ഈ സാഹചര്യത്തിൽ സൈനികർക്ക് അകത്ത് പ്രവേശിക്കാൻ കവാടങ്ങൾ വീണ്ടും കുഴിച്ചെടുക്കേണ്ടിവരും. ശത്രുവിന്റെ കനത്ത വെടിവെപ്പിനിടെ ഈ പ്രവൃത്തി നടത്തേണ്ടി വരുന്നത് ദൗത്യത്തിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
ഇതിനു പുറമേ, പ്രദേശം സുരക്ഷിതമാക്കാൻ കുറഞ്ഞത് ആയിരത്തോളം കരസേനാംഗങ്ങളെ വിന്യസിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ഇവർക്കായി നിരന്തരമായ വ്യോമ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. നിലയത്തിനുള്ളിൽ യുറേനിയം സൂക്ഷിച്ചിരിക്കുന്ന ഭാഗങ്ങളിൽ ‘ബൂബി ട്രാപ്പുകൾ’ ഉണ്ടാകാമെന്ന മുന്നറിയിപ്പും വിദഗ്‌ധർ നൽകുന്നു.
ഈ ദൗത്യം മിന്നൽ ആക്രമണമല്ല, മറിച്ച് കുറഞ്ഞത് ഒരു ആഴ്ചയോളം നീണ്ടുനിൽക്കുന്ന ദീർഘ പ്രക്രിയയായിരിക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ, റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അപകടസാധ്യതയും സൈന്യത്തിന് വലിയ വെല്ലുവിളിയാകും.
നിലവിൽ വെടിനിർത്തൽ ചർച്ചകൾ നിലച്ചിരിക്കുന്ന സാഹചര്യത്തിൽ, ഇത്തരമൊരു നീക്കം ഇറാൻ റവല്യൂഷണറി ഗാർഡിന് അമേരിക്കക്കെതിരെ തിരിച്ചടിക്കാൻ അവസരമാകാമെന്ന് മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്‌ധൻ ജേസൺ കാംബെൽ അഭിപ്രായപ്പെട്ടു. യുഎസ് ഈ പദ്ധതി നടപ്പാക്കിയാൽ പശ്ചിമേഷ്യ വീണ്ടും വലിയ സൈനിക സംഘർഷത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും ഭൗമരാഷ്ട്രീയ വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.
#iran #us. #LatestNews

