ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടൽ ആറാം മാസത്തിലേക്ക് കടക്കുന്നതിനിടെ, യുദ്ധത്തിന്റെ തുടർനടപടികളെച്ചൊല്ലി യു.എസ് പ്രസിഡന്റ് Donald Trumpന്റെ ഭരണകൂടത്തിനുള്ളിൽ അഭിപ്രായഭിന്നത രൂക്ഷമായതായി റിപ്പോർട്ട്. എൻ.ബി.സി ന്യൂസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, യുദ്ധം നീണ്ടുപോകുകയും വ്യക്തമായ നയതീരുമാനത്തിലെത്താൻ കഴിയാതെ വരികയും ചെയ്തതോടെ ട്രംപ് കടുത്ത അമർഷത്തിലാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
ഇറാൻ വളരെ വേഗത്തിൽ ചർച്ചകൾക്ക് തയ്യാറാകുമെന്നായിരുന്നു ട്രംപിന്റെ പ്രതീക്ഷ. എന്നാൽ യുദ്ധം പ്രതീക്ഷിച്ചതിലും ദൈർഘ്യമേറിയതോടെ കഴിഞ്ഞ ആഴ്ച നടന്ന ദേശീയ സുരക്ഷാ യോഗത്തിൽ അദ്ദേഹം ഉദ്യോഗസ്ഥരോട് രോഷാകുലനായി സംസാരിച്ചുവെന്നാണ് റിപ്പോർട്ട്.
“ഇത്രയും കാലം കഴിഞ്ഞിട്ടും ഭരണകൂടത്തിനുള്ളിൽ യാതൊരു ഐക്യവുമില്ല. തന്ത്രപരമായ ചില വിജയങ്ങൾ നേടിയെങ്കിലും വ്യക്തമായ നയപരമായ മാർഗനിർദേശങ്ങളോ ഭാവി പദ്ധതികളോ ഇല്ലാത്തതിനാൽ വലിയ തന്ത്രപരമായ പരാജയമാണ് നേരിടുന്നത്,” എന്ന് പേര് വെളിപ്പെടുത്താത്ത ഒരു മുതിർന്ന യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ.ബി.സി റിപ്പോർട്ട് ചെയ്തു.
അതേസമയം, ട്രംപ് ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ചെന്ന വാർത്തകൾ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി Karoline Leavitt നിഷേധിച്ചു. വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പ്രസിഡന്റിന് വിശ്വാസമുള്ള ശക്തമായ ടീമാണ് ഒപ്പമെന്നും അവർ പറഞ്ഞു.
ഇറാനെതിരായ കടുത്ത നിലപാടിൽ മാറ്റമില്ലെന്നും, യു.എസ് സൈനികർക്കും കപ്പലുകൾക്കും നേരെയുള്ള ആക്രമണങ്ങൾ വെറുതെ വിടില്ലെന്നും അവർ വ്യക്തമാക്കി. ഇറാൻ നിലപാട് മാറ്റുന്നതുവരെ അമേരിക്കയുടെ സമീപനത്തിലും മാറ്റമുണ്ടാകില്ലെന്നും തിരിച്ചടിക്ക് രാജ്യം സജ്ജമാണെന്നും അവർ കൂട്ടിച്ചേർത്തു. പെന്റഗൺ വക്താവ് Sean Parnellയും പ്രതിരോധ വകുപ്പിനുള്ളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി. പ്രതിരോധ സെക്രട്ടറി Pete Hegseth, സെന്റ്കോം കമാൻഡർ Brad Cooper, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ Dan Caine എന്നിവർ ഒരേ നിലപാടിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ യുദ്ധത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് ട്രംപിന്റെ ഉപദേശകർക്കിടയിൽ വ്യക്തമായ രണ്ട് ചേരികൾ രൂപപ്പെട്ടിട്ടുണ്ടെന്നാണ് എൻ.ബി.സി റിപ്പോർട്ട് ചെയ്യുന്നത്. പീറ്റ് ഹെഗ്സെത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ഇസ്രായേൽ പ്രധാനമന്ത്രി Benjamin Netanyahuയുടെ പിന്തുണയുണ്ടെന്നും, ഇറാനുമേൽ സൈനിക സമ്മർദ്ദം കൂടുതൽ ശക്തമാക്കണമെന്നാണ് ഇവരുടെ ആവശ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.
മറുവശത്ത്, വൈസ് പ്രസിഡന്റ് J. D. Vanceയും ഡാൻ കെയ്‌നും നേതൃത്വം നൽകുന്ന വിഭാഗം കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. വ്യക്തമായ ദീർഘകാല തന്ത്രങ്ങളില്ലാതെ തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്നത് യു.എസിന്റെ ആയുധശേഖരത്തെ ബാധിക്കുമെന്നും, യുദ്ധം അവസാനിപ്പിക്കാനുള്ള വ്യക്തമായ പദ്ധതിയില്ലാതെ പോരാട്ടം നീട്ടിക്കൊണ്ടുപോകുന്നതിൽ ആശങ്കയുണ്ടെന്നും ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നു.
2024-ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അമേരിക്കയെ പുതിയ വിദേശ യുദ്ധങ്ങളിലേക്ക് വലിച്ചിഴക്കില്ലെന്ന് ട്രംപ് ആവർത്തിച്ച് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’ ഹ്രസ്വകാല ദൗത്യമാകുമെന്നാണ് അദ്ദേഹം ആദ്യം വിശേഷിപ്പിച്ചത്. അതേസമയം, പോരാട്ടം ഇപ്പോൾ ആറാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. തെഹ്റാൻ ചർച്ചകൾക്ക് തയ്യാറാണെന്ന ട്രംപിന്റെ അവകാശവാദങ്ങൾക്കിടയിലും ഇറാൻ സൈനിക നീക്കങ്ങൾ തുടരുകയും കരാറുകളിൽ നിന്ന് പിന്മാറുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, “ഞങ്ങൾ അവരെ അതിശക്തമായി തിരിച്ചടിക്കും” എന്ന മുന്നറിയിപ്പും ട്രംപ് നൽകിയിരുന്നു.

