🟥 ഗസ്സയിൽ ക്ലാസ്സ് റൂമിൽ കണക്കു ചെയ്യുകയായിരുന്ന ഒമ്പത് വയസ്സുകാരിക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്
കൊല്ലപ്പെട്ട് റിതാജ് അബ്ദുൽറഹ്മാൻ റിഹാൻ
തൻ്റെ നേർക്ക് ഇസ്രായേൽ സൈന്യം വെടിയുതിർക്കുമ്പോൾ ഗസ്സ സിറ്റിയിലെ തന്റെ സ്കൂളിൽ അധ്യാപകൻ നൽകിയ കണക്കു ചെയ്യുകയായിരുന്നു ഒമ്പത് വയസ്സുകാരി റിതാജ് അബ്ദുൽറഹ്മാൻ റിഹാൻ.
റിതാജ് ഗസ്സ സിറ്റിയിലെ ബെയ്ത് ലാഹിയയിലെ അബു ഉബൈദ ബിൻ അൽ-ജറാഹ് സ്കൂളിൽ ഗണിതപാഠത്തിനിടെ നാല് അക്ക സംഖ്യകളുടെ കുറവ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. റിതാജിന്റെ നോട്ട്‌ബുക്കിൽ ഉത്തരങ്ങൾ പൂർത്തിയാകാതെ, രക്തക്കറകൾ പതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
📅 സംഭവം: 09 ഏപ്രിൽ 2026
സഹപാഠികളോടൊപ്പം ക്ലാസിൽ ഇരിക്കുമ്പോൾ തലയിൽ വെടിയേറ്റ റിതാജിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.
വീട് ഇസ്രായേൽ ആക്രമണത്തിൽ നശിച്ചതിനെ തുടർന്ന് കുടുംബം താൽക്കാലിക ടെൻ്റിൽ താമസിച്ചിരുന്നുവെങ്കിലും, റിതാജിനെ പഠിപ്പിക്കാൻ മാതാപിതാക്കൾ ഉറച്ചുനിന്നിരുന്നു. ദിവസേന ഏകദേശം 1 കിലോമീറ്റർ നടന്നാണ് സ്‌കൂളിലെത്തിയിരുന്നതെന്നും, രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അവൾ വീണ്ടും പഠനം ആരംഭിച്ചതാണെന്നും കുടുംബം പറയുന്നു.
സംഭവം നടന്ന പ്രദേശം “സുരക്ഷിത മേഖല”യായി കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും, “യെല്ലോ ലൈൻ” സമീപത്ത് നിലയുറപ്പിച്ച ഇസ്രായേൽ സൈന്യം ഇത്തരം പ്രദേശങ്ങളിലേക്കും നിരന്തരം വെടിവെയ്പ്പ് നടത്തുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
“ഇത് മഷിയല്ല, എന്റെ മകളുടെ രക്തമാണ്,” എന്ന് ഉമ്മ ഓല റിഹാൻ പറഞ്ഞു, രക്തക്കറകളോടെ നിറഞ്ഞ നോട്ട്‌ബുക്ക് കാണിച്ചുകൊണ്ട്.
2025 ഒക്ടോബർ മുതൽ വെടിനിർത്തൽ നിലനിൽക്കുന്നുവെങ്കിലും, “യെല്ലോ ലൈൻ” സമീപപ്രദേശങ്ങളിൽ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണങ്ങൾ തുടരുന്നുണ്ട്.
🌐 Newskeralaonline.com
📅 Published: 14 ഏപ്രിൽ 2026

