കൊടകര കുഴൽപ്പണക്കേസ്: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നു
2021-07-14 17:49:13

തൃശൂർ> കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ചോദ്യം ചെയ്തു തുടങ്ങി. രാവിലെ 10. 30നാണ് തൃശൂർ പൊലീസ് ക്ലബ്ബിൽ കെ സുരേന്ദ്രൻ ഹാജരായത്. പ്രത്യേക അന്വേഷകസംഘമാണ് ചോദ്യം ചെയ്യുന്നത്. കേസിൽ ജൂലൈ രണ്ടിന് ഹാജരാകാൻ നോട്ടീസയച്ചെങ്കിലും സുരേന്ദ്രൻ ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട് വീണ്ടും നോട്ടീസ് അയക്കുകയായിരുന്നു.
കുഴൽപ്പണം കടത്തിയ ധർമരാജൻ, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത എന്നിവരെ ചോദ്യം ചെയ്തതിൽനിന്നാണ് സുരേന്ദ്രനെതിരെ നിർണായക മൊഴി ലഭിച്ചത്. ജില്ലാ പ്രസിഡന്റ്, സംസ്ഥാന സംഘടനാ സെക്രട്ടറി തുടങ്ങി 15 ബിജെപി നേതാക്കളെ ചോദ്യം ചെയ്തിരുന്നു.
കവർച്ചാ ദിവസം അർധരാത്രി ധർമരാജൻ വിളിച്ച ഏഴ് ഫോൺകോളുകളിൽ കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണന്റെ നമ്പറുമുണ്ട്. കോൾ ലിസ്റ്റ് പ്രകാരം ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി ഗിരീഷ്, സുരേന്ദ്രന്റെ സെക്രട്ടറി ദിപിൻ, ഡ്രൈവർ ലിബീഷ്, ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത എന്നിവരെ ചോദ്യംചെയ്തു. സെക്രട്ടറിയുടെയും ഡ്രൈവറുടെയും ഫോണുകളിൽനിന്ന് ധർമരാജനെ നിരവധി തവണ വിളിച്ചിട്ടുണ്ട്. സുരേന്ദ്രന്റെ അറിവോടെയാണിതെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്.
ഏപ്രിൽ മൂന്നിനാണ് ബിജെപിയുടെ കുഴൽപ്പണവുമായി പോയ സംഘത്തിൽനിന്ന് ബിജെപിയുടെ തന്നെ മറ്റൊരുസംഘം കൊടകരയിൽ പണം തട്ടിയത്. കാർ ഡ്രൈവർ ഷംജീർ 25 ലക്ഷം രൂപ കവർന്നതായി പൊലീസിൽ പരാതി നൽകി. ഒരാളെ പിടികൂടിയതോടെ സംഭവങ്ങളുടെ ചുരുളഴിഞ്ഞു. തെളിവുകളും സാക്ഷിമൊഴികളും ബിജെപി ഉന്നതരിലേക്ക് എത്തി. 25 ലക്ഷം എന്നത് കള്ളമാണെന്നും മൂന്നര കോടി രൂപ ഉണ്ടായിരുന്നെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി.
ഒന്നരകോടിയോളം രൂപയും കള്ളപ്പണം കൊടുത്ത് വാങ്ങിയ 347 ഗ്രാം സ്വർണവും പൊലീസ് കണ്ടെത്തി. സംഭവമുണ്ടായ ഉടൻ പ്രതികളും പണത്തിന്റെ ഉടമകളെന്ന് അവകാശപ്പെട്ടവരും ബന്ധപ്പെടാൻ ശ്രമിച്ചത് സുരേന്ദ്രനെയാണ്. കള്ളപ്പണ വിതരണത്തിൽ സുരേന്ദ്രന്റെ പങ്കാണ് ഇതിലൂടെ തെളിഞ്ഞത്.
വയനാട്ടിൽ സി കെ ജാനുവിനും മഞ്ചേശ്വരത്ത് സുന്ദരയ്ക്കുമടക്കം പണം നൽകി. കള്ളപ്പണം എന്തിനൊക്കെ ഉപയോഗിച്ചുവെന്നും എത്ര കോടി കൊണ്ടുവന്നുവെന്നും ഉത്തരം പറയേണ്ടിവരും.
പി കെ കൃഷ്ണദാസുൾപ്പെടെയുള്ള നേതാക്കൾ ഇടപാട് അറിയരുതെന്ന് സുരേന്ദ്രൻ പറഞ്ഞതും പുറത്തുവന്നു. നേതാക്കളെപോലും വിശ്വാസത്തിലെടുക്കാതെ സംസ്ഥാന അധ്യക്ഷൻ പാർടിയെ വഞ്ചിച്ചുവെന്ന വികാരമാണ് ബിജെപിക്കുള്ളിലും. ഒന്നിലും തനിക്ക് ബന്ധമില്ലെന്നും എവിടെയും ഹാജരാകുമെന്നും വീമ്പടിച്ച സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് കിട്ടിയപ്പോൾ ചുവട് മാറ്റി. പൊലീസ് രണ്ടാമതും നോട്ടീസ് നൽകിയപ്പോഴാണ് ഹാജരാകുമെന്ന് പറഞ്ഞത്.
അതിനിടെ, പിടിച്ചെടുത്ത പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജൻ സമർപ്പിച്ച ഹർജി ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി 17ലേക്ക് നീട്ടി. 14/7/2021 കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്
https://chat.whatsapp.com/EtDmMPYFsDf4IUKB4u3KrO