കൂണ്‍പോലെ മുളക്കുന്നു ഫുട്‌ബാള്‍ ടര്‍ഫുകള്‍
2021-09-17 17:18:59

പഴയങ്ങാടി: നഗരങ്ങളില്‍ മാത്രം ഉണ്ടായിരുന്ന ഫുട്ബാള്‍ ടര്‍ഫുകള്‍ ഇന്ന് ഗ്രാമ പ്രദേശങ്ങളിലും കൂണ്‍പോലെ മുളച്ച്‌പൊന്തുകയാണ്. പഴയങ്ങാടി താവം, മാട്ടൂല്‍, പുതിയങ്ങാടി, ചൂട്ടാട്, ചെറുകുന്ന്, മണ്ടൂര്‍, പിലാത്തറ എന്നിവിടങ്ങളില്‍ എല്ലാം ടര്‍ഫുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വിരലിലെണ്ണാവുന്നവയില്‍ നിന്നും കൂണ്‍പോലെ മുളച്ചുപൊന്തുന്ന തരത്തിലേക്കുള്ള കുതിപ്പിന് കാരണം നടത്തിപ്പുകാര്‍ക്കും സ്ഥലമുടമകള്‍ക്കും നല്ല വരുമാനം കിട്ടുന്ന ഇടങ്ങളായി അവ മാറിയെന്നതാണ്.
ദിവസം ആറുമണിക്കൂര്‍ കളി നടന്നാല്‍ പ്രതിമാസം രണ്ടുലക്ഷത്തിലധികം രൂപ വരുമാനം ലഭിക്കും. മികച്ച രീതിയിലാണെങ്കില്‍ രണ്ട് വര്‍ഷം കൊണ്ട് മുടക്കിയ തുക തിരിച്ചു പിടിക്കാം. നടത്തിപ്പുകാര്‍ പാട്ടത്തിനും മാസവാടകയ്ക്കും ഏറ്റെടുത്തതോടെ നയാപൈസ ആദായമില്ലാതെ കിടന്നിരുന്ന പ്രദേശങ്ങള്‍ ഇപ്പോള്‍ സ്ഥലമുടമകള്‍ക്ക് പതിനായിരങ്ങള്‍ മാസവരുമാനം നേടിക്കൊടുക്കുന്ന ഇടങ്ങളാണ്. കൂടാതെ പഞ്ചായത്തുകളുടെ അനുമതിയോ നികുതിയോ ഇവരെ ബാധിക്കുന്നില്ല എന്ന സൗകര്യവും ഉണ്ട്.
ഒന്നിലൊതുങ്ങാതെ രണ്ട് ടര്‍ഫ് മൈതാനങ്ങള്‍ വരെ അടുത്തടുത്ത് നിര്‍മ്മിച്ചവരുമുണ്ട്. ഫ്ളഡ് ലിറ്റിന്റെ പ്രഭയില്‍ രാത്രി കളിക്കാനാണ് ആളുകളേറെ താത്പര്യപ്പെടുന്നതെന്നതിനാല്‍ പകല്‍നേരത്തെ അപേക്ഷിച്ച് രാത്രി കൂടുതല്‍ ഗ്രൗണ്ട് വാടക ഈടാക്കാറുണ്ട്. ഫൈവ്സ് ഗ്രൗണ്ടില്‍ പകല്‍ നേരങ്ങളില്‍ 750 മുതലും സെവന്‍സ് ഗ്രൗണ്ടില്‍ 1000 മുതലുമാണ് ഒരുടീമിനുള്ള ഒരുമണിക്കൂര്‍ ഗ്രൗണ്ട് വാടക. ഇതേ ഗ്രൗണ്ടില്‍ രാത്രി കളിക്കാന്‍ മണിക്കൂറിന് യഥാക്രമം മിനിമം 1200, 1500 എന്നിങ്ങനെ നല്‍കണം. 1500 രൂപ നല്‍കി മെമ്ബര്‍ഷിപ്പ് എടുത്താല്‍ ഒരാള്‍ക്ക് ഒരുമാസം ഒരുമണിക്കൂര്‍ വീതം ഗ്രൗണ്ടില്‍ കളിക്കാം.
കാന്‍വാസിംഗിന്റെ ഭാഗമായി ക്ലബ്ബുകള്‍ക്കായി പല മൈതാനങ്ങളിലും പ്രത്യേക ഓഫറുകള്‍ ഒരുക്കുന്നുണ്ട്. ടര്‍ഫുകള്‍ ഇന്നത്തെപ്പോലെ പരിചിതമല്ലാത്ത കാലത്ത് രണ്ടായിരം രൂപ മണിക്കൂറിന് ടീമുകളോട് വാങ്ങിയിരുന്നവര്‍ക്ക് ഇപ്പോള്‍ കിടമത്സരം കാരണം ഗ്രൗണ്ട് വാടക നല്ലൊരുശതമാനം കുറയ്‌ക്കേണ്ടി വന്നിട്ടുണ്ട്. രാത്രികാലങ്ങളിലുള്ള കളി ആയതിനാല്‍ മയക്ക്മരുന്ന് മാഫിയയുടെ സാനിദ്ധ്യം ഇവിടങ്ങളില്‍ ഉണ്ടെന്ന ആക്ഷേപമുണ്ട്. നഗരങ്ങളിലെ പോലെ പഞ്ചായത്തുകള്‍ നികുതി ഈടാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കൂടാതെ പൊലീസിന്റെ ശ്രദ്ധയും ഈ ഭാഗങ്ങളില്‍ ഉണ്ടാകണമെന്നാണ് ആവശ്യം. തീയ്യതി 17/09/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.