ഡാമുകള്‍ തുറക്കല്‍; മുഖ്യമന്ത്രി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി
2021-10-18 17:35:45

സംസ്ഥാനത്തെ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാന്‍ മുഖ്യമന്ത്രി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. നിലവില്‍ 10 ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്ബുകളില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കാനും നിര്‍ദേശം. ശബരിമല തുലാമാസ പൂജാ സമയത്തുള്ള തീര്‍ത്ഥാടനം പൂര്‍ണമായും ഒഴിവാക്കി. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ കോളേജുകള്‍ തുറക്കുന്നത് ഒക്ടോബര്‍ 25ലേക്ക് മാറ്റാനും ഉന്നതതലയോഗം തീരുമാനിച്ചു.
മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിശദമായി സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി.
ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്ബ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം.
പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണം. പെട്ടെന്ന് തുറക്കുമ്ബോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഒഴിവാക്കാനാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ കക്കി, മൂഴിയാര്‍, ഷോളയാര്‍, പെരിങ്ങല്‍കുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, ലോവര്‍ പെരിയാര്‍, മൂഴിയാര്‍ എന്നീ അണക്കെട്ടുകളിലും ജലസേചന വകുപ്പിന്റെ പീച്ചി, ചിമ്മണി ഡാമുകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇപ്പോള്‍ 184 ദുരിതാശ്വാസ ക്യാമ്ബുകളാണുള്ളത്. ക്യാമ്ബുകളില്‍ കൂടുതല്‍ സജ്ജീകരണം ഉറപ്പാക്കും. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ നിര്‍ബന്ധമായും മാറ്റി പാര്‍പ്പിക്കണം. നിശ്ചിത അളവിലധികം വെള്ളത്തിലൂടെ വാഹനങ്ങളെ കയറ്റി വിടരുതെന്നും നിര്‍ദേശിച്ചു. തീയ്യതി 18/10/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.