ഗര്‍ഭിണിയായ റിനിയുടെ മരണത്തില്‍ ദുരൂഹത, വിഷം കലര്‍ന്ന ജ്യൂസ് കുടിച്ചിരുന്നതായി കണ്ടെത്തി
2021-11-25 16:57:18

മാനന്തവാടി: ഗര്‍ഭിണിയായ റിനിയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു. എടവക മൂളിത്തോട് പള്ളിക്കല്‍ ദേവസ്യയുടെയും മേരിയുടെയും മകള്‍ റിനിയും അവരുടെ ഗര്‍ഭസ്ഥ ശിശുവും ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിലാണ് ദുരൂഹതയുള്ളത്.
മരണത്തിനു പിന്നില്‍ ഓട്ടോഡ്രൈവറായ റഹീമാണെന്നാണ് സംശയം. റിനിയുടെ മരണത്തിനു പിന്നാലെ ഇയാള്‍ ഒളിവിലാണ്. മരിക്കുമ്ബോള്‍ റിനി അഞ്ചു മാസം ഗര്‍ഭിണായായിരുന്നു. വിഷം കലര്‍ന്ന ജ്യൂസ് കുടിച്ചതാണ് മരണത്തിനു കാരണമെന്നാണ് സൂചന.
വിവാഹമോചന കേസില്‍ നിയമ നടപടി സ്വീകരിച്ചു വരുന്നതിനിടെയാണു യുവതി ഗര്‍ഭിണിയാകുന്നത്. വിവാഹമോചനത്തിനുള്ള രേഖകള്‍ ശരിയാക്കാം എന്നു പറഞ്ഞ് യുവതിയെ റഹിം ഇടയ്ക്കിടെ കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോകാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.
ഈ മാസം 18നു മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിനിയുടെ അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്നു 19നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20നു രാവിലെ ഗര്‍ഭസ്ഥ ശിശുവും പിന്നാലെ മാതാവും മരണത്തിനു കീഴടങ്ങുകയായിരുന്നു.
സംഭവത്തില്‍ മാനന്തവാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിഗമനത്തില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ഡിഎന്‍എ ടെസ്റ്റ് റിപ്പോര്‍ട്ടും ലഭിച്ചാലേ സംഭവത്തിലെ ദുരൂഹത നീക്കാനാകൂയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 25/11/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.