ഹിജാബ് വേണ്ടെങ്കില്‍ പരീക്ഷയും വേണ്ട; പരീക്ഷ ബഹിഷ്‌കരിച്ച് പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികള്‍
2022-04-22 17:08:10

ബംഗളൂരു : കര്‍ണാടകയില്‍ ഹിജാബിന്റെ പേരില്‍ വീണ്ടും പരീക്ഷാ ബഹിഷ്‌കരണം. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥിനികള്‍ വീട്ടിലേക്ക് മടങ്ങി.
ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി ആലിയ ആസാദി, റെഷ്മാം എന്നിവരാണ് പരീക്ഷ ബഹിഷ്‌കരിച്ചത്.
രാവിലെ ഹിജാബ് ധരിച്ച് എത്തിയ ഇരുവരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാമ്ബസിന് അകത്ത് പ്രവേശിപ്പിച്ചെങ്കിലും, ക്ലാസ് മുറിയില്‍ അദ്ധ്യാപകര്‍ പ്രവേശിപ്പിച്ചില്ല. തുടര്‍ന്ന് ഇന്‍വിജിലേറ്റര്‍മാരുമായും പ്രിന്‍സിപ്പാളുമായും ഇവര്‍ തര്‍ക്കിച്ചെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്ന് തിരികെ പോരുകയായിരുന്നു. ഇവര്‍ പരീക്ഷ ബഹിഷ്‌കരിക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
ആലിയ ആസാദിയും, റെഷ്മാമും ഇന്നലെവരെ ഹാള്‍ ടിക്കറ്റുകള്‍ കൈപ്പറ്റിയിരുന്നില്ല. ഇന്ന് രാവിലെയാണ് ഇവര്‍ പ്രിന്‍സിപ്പാളിന്റെ പക്കല്‍ നിന്നും ഹാള്‍ ടിക്കറ്റ് കൈപ്പറ്റിയത്. ഇവരുടെ സംഘത്തില്‍ മറ്റ് മൂന്ന് പേര്‍ കൂടിയുണ്ട്. ഇവര്‍ പരീക്ഷ എഴുതുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
രണ്ടാം വര്‍ഷ പ്രീ- യൂണിവേഴ്‌സിറ്റി പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആലിയ ആസാദി വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. 22/04/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.