പൂരത്തിനെത്തിയത് റെക്കോഡ് ജനം; പൂജ്യം കുറ്റകൃത്യം

2022-05-13 16:13:34

  തൃശൂര്‍: റെക്കോഡ് ജനക്കൂട്ടം കണ്ട ഇത്തവണത്തെ പൂരത്തിനിടക്ക് വലിയ രീതിയിലുള്ള ഒരുതരം കുറ്റകൃത്യവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പൂരം കാണാനെത്തിയ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെയുള്ള ആളുകളുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കിയുള്ള ക്രമീകരണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത്. നഗരത്തിലും പരിസരത്തും ഘടിപ്പിച്ചിരുന്ന സി.സി ടി.വി സംവിധാനവും കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിച്ചു.

ജനക്കൂട്ടത്തിനിടയില്‍നിന്ന് മൂന്ന് പോക്കറ്റടിക്കാരെ തൃശൂര്‍ സിറ്റി ഷാഡോ പൊലീസ് പിടികൂടി. തിരുവനന്തപുരം പാളയം പടിഞ്ഞാറേ കോണില്‍ വീട്ടില്‍ മുഹമ്മദ് ഹാഷിം (47), കോട്ടയം കുറുവിലങ്ങാട് കളരിക്കല്‍ ജയന്‍ (47), ഒല്ലൂര്‍ മടപ്പട്ടുപറമ്ബില്‍ വേണുഗോപാല്‍ (52) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 20 മൊബൈല്‍ ഫോണും പവര്‍ബാങ്കും പിടിച്ചെടുത്തു. ബസുകളിലും മറ്റും യാത്രചെയ്യുന്നവരില്‍നിന്നും തിരക്കുകള്‍ക്കിടയിലും മോഷണം നടത്തിയതാണ് ഈ മൊബൈല്‍ ഫോണുകളെന്ന് ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തി. തൃശൂര്‍ പൂരത്തിന് എത്തിയപ്പോഴേക്കും ഇവര്‍ ഷാഡോ പൊലീസിന്റെ പിടിയിലകപ്പെട്ടു.

തിക്കും തിരക്കും നിയന്ത്രിക്കുന്നതില്‍ ക്രമീകരണങ്ങള്‍ വിജയിച്ചു. തിക്കിലും തിരക്കിലുംപെട്ട് ആര്‍ക്കും അപായം ഉണ്ടായില്ല. തലകറക്കം അനുഭവപ്പെട്ടവര്‍ക്കും ശാരീരിക അവശതകള്‍ പ്രകടിപ്പിച്ചവര്‍ക്കും ഉടന്‍ വൈദ്യസഹായം എത്തിക്കാന്‍ കഴിഞ്ഞതുവഴി, പൂരത്തിനിടക്ക് ഒരപകടവും ഉണ്ടായില്ല.

തെരഞ്ഞെടുപ്പ് കൂടാതെ ഒരേ സമയം ഏറ്റവും കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ജോലിചെയ്യുന്ന ഡ്യൂട്ടികളിലൊന്നായ തൃശൂര്‍ പൂരം ഇത്തവണ പൊലീസിന് ഹൈടെക് പൂരംകൂടിയായിരുന്നു. നിര്‍ദേശങ്ങളും മറ്റും നല്‍കാന്‍ ഇക്കുറി ഡിജിറ്റല്‍ രീതിയാണ് കൂടുതലായി സ്വീകരിച്ചത്. പൊലീസുകാരില്‍ ഭൂരിഭാഗവും ആദ്യതവണ ഡ്യൂട്ടി നിര്‍വഹിക്കുന്നവരായിരുന്നു. പൂരത്തിന് തലേന്ന് തൃശൂര്‍ ടൗണ്‍ഹാളിലായിരുന്നു ഇവര്‍ക്കുള്ള ബ്രീഫിങ്. ഡ്യൂട്ടി വിവരങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക എന്ന മണിക്കൂറുകള്‍ നീളുന്ന വിശദീകരണ പരിപാടിക്ക് പകരം വിഡിയോയാണ് പ്രദര്‍ശിപ്പിച്ചത്. പൂരം ചടങ്ങുകളും ഡ്യൂട്ടി ഘടനയും സാമ്ബിള്‍ വെടിക്കെട്ട്, ആനച്ചമയം പ്രദര്‍ശനം, ഘടകപൂരങ്ങള്‍, തിരുവമ്ബാടി വിഭാഗവും മഠത്തില്‍ വരവും പാറമേക്കാവ് വിഭാഗം, ഇലഞ്ഞിത്തറമേളം, കുടമാറ്റം, വെടിക്കെട്ട്, ഉപചാരം ചൊല്ലി പിരിയല്‍ എന്നിങ്ങനെ 10 വിഡിയോയായിരുന്നു പ്രദര്‍ശിപ്പിച്ചത്. ഡ്യൂട്ടിക്കെത്തിയവരുടെ മൊബൈല്‍ ഫോണുകളിലേക്ക് വിഡിയോകളുടെ ലിങ്ക് അയച്ചുനല്‍കി.

വെടിക്കെട്ട് നടക്കുമ്ബോഴും നഗരത്തില്‍ തിരക്ക് കൂടുമ്ബോഴും നിര്‍വഹിക്കേണ്ട ഡ്യൂട്ടികള്‍ സംബന്ധിച്ച്‌ ഇടവിട്ട സമയങ്ങളില്‍ ഇന്‍റര്‍നെറ്റ് അധിഷ്ഠിത ബോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പൊലീസിന് നിര്‍ദേശം കൈമാറിയത്. രണ്ട് ദിവസത്തിലായി 5000 എസ്.എം.എസ് സന്ദേശങ്ങളും പതിനായിരത്തിലധികം വാട്സ്‌ആപ് സന്ദേശങ്ങളുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണുകളിലേക്ക് പ്രവഹിച്ചത്. ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി കാര്യങ്ങളും ക്ഷേമ കാര്യങ്ങളും ഏകോപിപ്പിച്ചത് സിറ്റി പൊലീസ് വെല്‍ഫെയര്‍ വിഭാഗമായ സി.ഇ.ഇ.ഡി (സെന്‍റര്‍ ഫോര്‍ എംപ്ലോയി എന്‍ഹാന്‍സ്മെന്‍റ് ആന്‍ഡ് ഡെവലപ്മെന്‍റ്) ആയിരുന്നു. ആയിരത്തിലധികം ടെലിഫോണ്‍ കാളുകളാണ് രണ്ടുദിവസത്തിലായി സെല്ലില്‍ സ്വീകരിച്ചത്.

തേക്കിന്‍കാട് മൈതാനിയിലും സ്വരാജ് റൗണ്ടില്‍ മുഴുവനായും കേള്‍ക്കാവുന്ന മൈക്ക് അനൗണ്‍സ്മെന്റ് സിസ്റ്റം പൊലീസിന്റെ ആശയമായിരുന്നു. സാമ്ബിള്‍ വെടിക്കെട്ട് മുതല്‍ പ്രധാന വെടിക്കെട്ട് മാറ്റിവെച്ചത് ഉള്‍പ്പെടെയുള്ള തത്സമയ അറിയിപ്പുകളും വിവരങ്ങളും ജനങ്ങളില്‍ എത്തിച്ചത് പൊലീസ് കണ്‍ട്രോള്‍ റൂമിനകത്ത് സജ്ജീകരിച്ച പബ്ലിക് അഡ്രസ് സിസ്റ്റം വഴിയായിരുന്നു. ഇതുമൂലം അഭ്യൂഹങ്ങള്‍ പ്രചരിക്കാതിരിക്കാനും കൃത്യമായ വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കാനും സാധിച്ചതിനൊപ്പം ജനക്കൂട്ടത്തിനിടയില്‍പെട്ട് കൂട്ടംതെറ്റിയവരെ കണ്ടെത്താനും കഴിഞ്ഞു.                                                                                                                                                                                    13/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.