മറ്റൊരു കുട്ടിക്കും ഈ ഗതി വരരുത്, വിധിയില്‍ സന്തോഷം: വിസ്മയയുടെ അമ്മ

2022-05-23 17:04:34

  കൊല്ലം: തങ്ങളുടെ മകള്‍ക്ക് നീതി ലഭിച്ചെന്ന് വിസ്മയയുടെ അമ്മ സജിതയും അച്ഛന്‍ ത്രിവിക്രമന്‍ നായരും. വിധിയില്‍ സന്തോഷമുണ്ട്, മറ്റൊരു കുട്ടിക്കും മകളുടെ ഗതി വരരുത്.

അതിനുള്ളതാകട്ടെ വിധിയെന്ന് അമ്മ സജിത മാധ്യമങ്ങളോട് പറഞ്ഞു. കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടിലിരുന്നാണ് അമ്മ വിധി കേട്ടത്.

പ്രതീക്ഷിച്ച വിധി തന്നെയാണിതെന്നും പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കോടതിയില്‍ നിന്ന് വിധി കെട്ടിറങ്ങിയ ശേഷം അച്ഛന്‍ പ്രതികരിച്ചു. നിരവധി പേരുടെ പ്രാര്‍ത്ഥനയുടെ ഫലമാണ് വിധിയെന്നായിരുന്നു സഹോദരന്‍ വിജിത്തിന്റെ പ്രതികരണം.

സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരായ വിധിയെന്നാണ് പ്രോസിക്യൂട്ടര്‍ അഡ്വ.ജി. മോഹന്‍രാജ് വിധിക്ക് ശേഷം പറഞ്ഞത്. ജീവപര്യന്തം വരെ തടവ് ശിക്ഷ കിട്ടിയേക്കാമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഈ വിധി സാമൂഹിക മാറ്റത്തിന് വഴിവെക്കുമെന്ന് അന്വേഷണത്തിന്റെ ചുമതല വഹിച്ച ഐജി ഹര്‍ഷിത അട്ടല്ലൂരി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷത്തെ അധ്വാനത്തിന്റെ ഫലമാണ് വിധിയെന്ന് കേസ് അന്വേഷിച്ച ഡിവൈഎസ്പി രാജ് കുമാറും പറഞ്ഞു.

സ്ത്രീധനപീഡനത്തെ തുടര്‍ന്ന് നിലമേല്‍ സ്വദേശിനി വിസ്‌മയ ആത്മഹത്യ ചെയ്ത കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇന്ന് വിധി പറഞ്ഞത്. പ്രതിക്കെതിരെ 304 ബി ( സ്ത്രീധന മരണം), 306 ( ആത്മഹത്യാ പ്രേരണ), 498 എ (ഗാര്‍ഹിക പീഡനം) എന്നി വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കിരണ്‍ കുമാറിന്റെ ജാമ്യവും കോടതി റദ്ദാക്കി.

വിസ്‌മയ മരിച്ച്‌ ഒരു വര്‍ഷം തികയുന്നതിന് മുന്‍പാണ് കേസില്‍ വിധി വരുന്നത്. ജനുവരി 10നാണ് കോടതി കേസില്‍ വിചാരണ ആരംഭിച്ചത്. വിചാരണയ്ക്കിടെ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകള്‍ തെളിവില്‍ അക്കമിടുകയും 12 തൊണ്ടിമുതലുകള്‍ ഹാജരാക്കുകയും ചെയ്തു.

കഴിഞ്ഞ ജൂണ്‍ 21 നാണ് വിസ്മയയെ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ വിസ്‌മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിസ്‌മയയുടെ അച്ഛന്റെയും സഹോദരന്റെയും പരാതിയിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥാനയ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. തുടര്‍ന്നങ്ങോട്ട് പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്.

2021 ജൂണ്‍ 25ന് വിസ്മയയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നു. ജൂണ്‍ 28ന് പൊലീസ് തെളിവെടുപ്പ് തുടങ്ങി. ജൂണ്‍ 29 കിരണിന്റെ വീട്ടില്‍ ഫോറന്‍സിക് പരിശോധനകള്‍ നടത്തി. ഇതിനിടയില്‍ കിരണ്‍ കുമാര്‍ ജാമ്യത്തിനായുള്ള ശ്രമങ്ങളും ശ്രമം തുടങ്ങി. 2021 ജൂലൈ 6 കിരണിന് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. അതിന് പിന്നാലെ ഓഗസ്റ്റ് ആറിന് അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.

2021 സെപ്റ്റംബര്‍ 10ന് വിസ്മയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 507 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രേരണ മൂലമുളള ആത്മഹത്യയെന്നായിരുന്നു കണ്ടെത്തല്‍.ഫോണ്‍ സംഭാഷങ്ങള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളും. വിസ്മയയെ കിരണ്‍ മര്‍ദിക്കുന്നത് കണ്ടിട്ടുള്ള ദൃക്‌സാക്ഷികളുടെ മൊഴികളും ഉള്‍പ്പെടെ അടങ്ങുന്നതായിരുന്നു കുറ്റപത്രം. ജൂണ്‍ എട്ടിന് ഹൈക്കോടതി കിരണിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ, കിരണ്‍ കുമാറിനെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് കോടതിയിലേക്ക് മാറ്റിയത്. നാളെ ശിക്ഷ വിധി കേള്‍ക്കാന്‍ ജയിലില്‍ നിന്നാകും കിരണ്‍ കുമാറിനെ കോടതിയില്‍ എത്തിക്കുക.                                                                                                                        23/05/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.