കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശി മജീദ് അടിമക്കച്ചവട റാക്കറ്റിന്റെ തലവന്‍ : മാവേലിക്കര സ്വദേശിനിയെ സിറിയയിലേക്ക് കടത്തിയെന്ന് സംശയം
2022-06-16 16:59:50

കൊച്ചി : എറണാകുളം രവിപുരത്തെ സ്വകാര്യ തൊഴില്‍ റിക്രൂട്മെന്റ് സ്ഥാപനം വഴി കുവൈത്തിലെത്തിയ മാവേലിക്കര സ്വദേശിനിയെ മനുഷ്യക്കടത്ത് റാക്കറ്റ് സിറിയയിലേക്കു കടത്തിയെന്ന സംശയം ബലപ്പെടുന്നു.
രക്ഷപ്പെട്ടു നാട്ടിലെത്തിയ പശ്ചിമകൊച്ചി സ്വദേശിനിക്കൊപ്പം കുവൈത്തിലുണ്ടായിരുന്ന ഹിന്ദി സംസാരിക്കുന്ന യുവതിയെയും പ്രതികള്‍ സിറിയയിലേക്കു കടത്തിയതായി പരാതിയുണ്ട്. കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശി മജീദാണു (ഗാസലി) അടിമക്കച്ചവട റാക്കറ്റിന്റെ തലവന്‍.
കുട്ടികളെ പരിചരിക്കാന്‍ മാസം 60,000 രൂപ ശമ്ബളം വാഗ്ദാനം ചെയ്തു വിദേശത്ത് എത്തിക്കുന്ന യുവതികളെ 9.50 ലക്ഷം രൂപയ്ക്കാണു ഇവര്‍ വില്പന നടത്തുന്നതെന്നു രക്ഷപ്പെട്ടെത്തിയ യുവതി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
അടിമവേല ചെയ്യാന്‍ എതിര്‍പ്പു കാണിക്കുന്ന യുവതികളെ സിറിയയിലേക്കു കടത്തി ഐഎസിനു വില്‍ക്കുകയും ചെയ്യും. മജീദിന്റെ ഐഎസ് ബന്ധം സംബന്ധിച്ച വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) ശേഖരിക്കുന്നുണ്ട്.
സാധാരണ നടക്കുന്ന മനുഷ്യക്കടത്തല്ല, അടിമക്കച്ചവടം തന്നെയാണു പ്രതികള്‍ വിദേശത്തു ചെയ്യുന്നതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരുടെ കെണിയില്‍ അകപ്പെട്ടു രക്ഷപ്പെട്ടു തിരികെയെത്തിയ യുവതിയില്‍ നിന്നു കേന്ദ്ര ഏജന്‍സികള്‍ കൂടുതല്‍ വിവരം ശേഖരിക്കും.
യുവതിയുടെ പരാതി പൊലീസിനു ലഭിച്ചിട്ടും വിവരം ദേശീയ അന്വേഷണ ഏജന്‍സിക്കു ലഭിക്കാനുണ്ടായ കാലതാമസം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മേയ് 18നാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത ശേഷവും ഒരു തവണ മജീദ് എറണാകുളത്ത് എത്തിയതായും രണ്ടു ദിവസത്തിനു ശേഷം കുവൈത്തിലേക്കു മടങ്ങിയതായും സൂചനയുണ്ട്. 16/06/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.